Sunday, December 2, 2012

സ്വപ്നത്തില്‍ മീനുളുമ്പ് മണക്കുമ്പോള്‍..
















മീന്‍  തൊട്ടു കൂട്ടാത്തവനിലേക്ക്
മീനുളുമ്പിന്റെ മണമുള്ള സ്വപ്നങ്ങള്‍
പിടച്ചടിച്ചു  ചെകിളകള്‍  തുറന്ന്
കടലാഴങ്ങളില്‍ നിന്ന്
വല നിറയെ കവിതയും പൊക്കി
കൊല്ലപ്പെട്ട  കേഴ്വികളില്‍
നീണ്ടകര നീണ്ടു നീണ്ട്
ആല്‍ത്തറമൂട് മുട്ടി
കാവനാട്ടൊരു കടം പറഞ്ഞ്
അരവിള കടവിലെത്തി.

രണ്ടു മീന്‍കുട്ടകള്‍
കൈലി കോന്തല തെറുത്ത്
പൊക്കിളില്‍ കുത്തി.

ചങ്ങാത്തം വേണ്ട ചങ്ങാടമേ
എന്നു ചിണുങ്ങി പിണങ്ങി
ഉറക്കെ കൂകി
കുശുമ്പു കുത്തി
കരയ്ക്കുണങ്ങി
കരിഞ്ഞും കരഞ്ഞും
കൊച്ചു വള്ളപ്പട.

വെയില്‍ നനഞ്ഞുണങ്ങിയ കായല്‍
കെട്ടുപാടുകളുടെ കെട്ടഴിച്ച്
കെട്ടുവള്ളങ്ങളായ്
ദെ..അരയിളക്കി
കൈകള്‍  വീശി
മീന്കുട്ടകളെ തലയിലേറ്റി .

മാലാഖകുട്ടികള്‍  കൂട്ടം കൂടി
മണ്ണെണ്ണ വിളക്കുകള്‍ കൂട്ടിനു കൂടി
കല്ലറകളില്‍  ചാകരയിലുറങ്ങുന്ന
മാനാമാര്‍ വിയര്‍ത്തുമുയിര്‍ത്തു
മാടത്തരുവികള്‍
മൈനത്തരുവികള്‍  പാടി
മരോട്ടി മുക്കേയ് ..
പേര്ഷ്യന്‍ മുക്കേയ് ..കൂയ്..

മീന്‍ കൂട്ടാത്തൊരുത്തനെ
മാനാമാരും മീന്‍കുട്ടകളും
എന്തിനാണ്  ഈയിടെയായി
സ്വപ്നത്തില്‍  വന്നിങ്ങനെ
കുടുകുടെ ചിരി പ്പിക്കുന്നത് ..
അറിയാതെ കണ്ണു നനയിപ്പിക്കുന്നത് ..
_____________________________-

1 comment: